ന്യൂയോര്‍ക്ക്: വിഖ്യാത ഹോളിവുഡ് ആക്ഷന്‍ ഹീറോ ചക്ക് നോറിസ് (86) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരണവിവരം അറിയിച്ചത്. ഹവായില്വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ‘ദ ഡെല്‍റ്റ ഫോഴ്സ്’, ‘മിസിംഗ് ഇന്‍ ആക്ഷന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
1972ല്‍ പുറത്തിറങ്ങിയ ‘ദി വേ ഓഫ് ദ ഡ്രാഗണ്‍’ എന്ന ചലച്ചിത്രത്തില്‍ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായുള്ള നോറിസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തായ ബ്രൂസ് ലീയുടെ ക്ഷണപ്രകാരമാണ് നോറിസ് വില്ലന്‍ വേഷം ചെയ്യാനെത്തിയത്. എഴുപതുകളിലും എണ്‍പതുകളിലും ആക്ഷന്‍ ഹീറോ എന്ന നിലയില്‍ പേരെടുത്തു. ടെലിവിഷന്‍ പരമ്പരകളും ഏറെ ആരാധകരെ നേടിക്കൊടുത്തു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപ്പിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിലുണ്ട്.
1940ല്‍ അമേരിക്കയിലെ ഒക്ലഹോമയിലാണ് ചക്ക് നോറിസ് ജനിച്ചത്. കൗമാരകാലത്ത് യുഎസ് വ്യോമസേനയില്‍ അംഗമായി കൊറിയയില്‍ ജോലി ചെയ്യവേയാണ് നോറിസ് ആയോധനകല പരിശീലിച്ചത്. 1960കളില്‍ കരാട്ടെ ചാന്പ്യനായി.
സ്വന്തമായി ഒരു കരാട്ടെ ശൈലി അദ്ദേഹം രൂപവത്കരിച്ചു. ലോക കരാട്ടെ ചാമ്പ്യനായി വിരമിച്ച ശേഷമാണു നോറിസ് അഭിനയത്തിലേക്കു തിരിഞ്ഞത്. തായ്ക്വാൻഡോ, ജൂഡോ, ജിയു ജിറ്റ്സു എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഭാര്യ ജെന ഒ കെല്ലി.